Thursday, April 17, 2008

കാലം

കാലം
കുഞ്ഞുണ്ണിക്കും കുഞ്ഞുറുമ്പിന്നും
ലോകമൊരുതരി പഞ്ചാര!
കാല,മതുണ്ടുകഴിവോളം;
കവിതയതിന്റെ കൊതിയോളം!
* * * * * * *
കുളിച്ചു, കാലപ്പെണ്ണു, കര്‍ക്കടമുടി കോതി,
പൂചൂടി നില്പാ,ണാരോ വരുന്നുണ്ടത്രേ കാണാന്‍!‍
മന്നനാകിലും ഭിക്ഷാംദേഹിയാകിലും കൊള്ളാം;
തന്നിഷ്ടക്കാരിക്കാരു മിന്നുകെട്ടുമീമന്നില്‍?
* * * * * *

Tuesday, April 8, 2008

കൃഷ്ണമണികള്‍





സ്വാദീയസീ
“ഉമ്മ വച്ചിടണമെങ്കില്‍ നീ തരികവെണ്ണ, മാലയിതു ചൂടുവാന്‍
സമ്മതിപ്പതിനു വെണ്ണ, ഞാന്‍മുരളിയൂതുവാനുരുള വേറെയും”
അമ്മയോടു മണിവര്‍ണ‍നോതിയതറിഞ്ഞു ദേവമുനിസങ്കുലം
ബ്രഹ്മസാധന വെടിഞ്ഞു വല്ല വഴിതേടി, വല്ലവികളാകുവാന്‍!


കണ്ണന്‍
മണ്ണിലുണ്ടു, കരിവിണ്ണിലുണ്ടു, കളിയാടിടുന്ന കലമാനിലും
കണ്ണടച്ചു നറുപാല്‍കുടിയ്ക്കുമൊരുപൂച്ച, പൂ, പുഴ,പശുക്കളില്‍-
കണ്ണിനുള്ള വിഷയങ്ങളായവയിലൊക്കെ രാധികയറിഞ്ഞതാ
വെണ്ണ കട്ടവനെ;യന്നുതൊട്ടു ഹരി,കണ്ണനെന്ന വിളി കേട്ടുപോല്‍!

നിത്യവസന്തം
ചെന്താര്‍ച്ചുണ്ടാ മുളംതണ്ടിനു മധുവഴിയുംചുംബനം നല്‍കിയാല-
പ്പൂന്തേനേന്തും സമീരന്‍തൊടുമളവു കുളിര്‍ത്തേതു പുല്ലും തളിര്‍ക്കും;
കന്ദര്‍പ്പാസ്ത്രങ്ങളാകാന്‍ വിടരുമലരു, പൂക്കൂട ഗോപീഹൃദന്തം;
വൃന്ദാരണ്യത്തെ വര്‍ഷം മുഴുവനുമണിയിച്ചൂ മുകുന്ദന്‍, വസന്തം!


അനന്തരാമന്‍വക്കീല്‍
“ഉണ്ണിക്കൃഷ്ണനു തൊട്ടിടാന്‍കഴിയുകില്ലത്രയ്ക്കു പൊക്കത്തിലാ-
ണമ്മേ ഗോപികള്‍കെട്ടിവച്ചതുറി;പാല്‍കട്ടില്ലവ‍ന്‍,നിശ്ചയം”
പാലാഴിത്തിരയാകിലെ,ന്തുറിയിലെത്തെല്ലാകിലെന്തീശ,നിന്‍-
ഗാത്രം താങ്ങുമനന്ത; നഗ്രജവചസ്സങ്കാശഹാസം തൊഴാം!




Monday, April 7, 2008

നിയമഭങ്ഗം
കാലിക്കോലിനുമെന്തുഭങ്ഗി മുരളീ-
കൃഷ്ണന്‍പിടിയ്ക്കുമ്പൊളെ-
ന്നാലോചിയ്ക്കെ, യകിട്ടിലപ്പടി ചുര-
ന്നത്രേ കറമ്പിയ്ക്കു പാല്‍;
വാലാട്ടിപ്പിറകോട്ടുനോക്കിയവളോ
കണ്ടൂ പശുക്കുട്ടിയെ-
പ്പോലന്നാലയില്‍മുട്ടുകുത്തി,യരിക-
ത്താ ബാലഗോപാലനെ!