Monday, November 3, 2008
ശ്ലോകത്തില്‍ കഴിച്ച കഥ
Wednesday, October 15, 2008
കയ്പ്പക്കക്കൊണ്ടാട്ടം*
*കൈപ്പക്കക്കൊണ്ടാട്ടം: കൈപ്പക്കക്കു പേരു മറ്റൊന്നാവാൻ വയ്യ. ജന്മസ്വഭാവം കയ്പ്പ്. വട്ടത്തിൽ നുറുക്കിവച്ചാലൊരു ഭങ്ഗിയൊക്കെയുണ്ട്. പക്ഷെ ആ കൈപ്പുരസവും വാസനയും ഓരോ വൃത്തഖണ്ഡത്തിലുമുണ്ട്. കർമ്മസാക്ഷിയുടെ അനുഗ്രഹത്താലതു കുറെയൊക്കെ പോകും, ഉണങ്ങുമ്പോൾ. ശേഷിക്കുന്നതു മറയ്ക്കാനും പുറത്തുനിന്നു മറ്റൊന്നും വരാതിരിക്കാനും കുറച്ചു ലാവണ്യം വരുത്തണം-കൃത്രിമമായി! പോര, ഇനിയതിനെ തപ്തസ്നേഹത്തിൽ മുക്കിയിടുക. കൃഷ്ണമയമാകാൻ വെമ്പുമ്പോൾ എടുത്തു വിളമ്പാം, ഇളംചൂടോടെ. സഹതാപേന ദീയതാം....
Tuesday, October 7, 2008
ധ്യാനം
ചിന്തയും വാക്കുമെൻ ചെയ്തികളും-
കൊണ്ടു ഞാൻ നെയ്തൊരിപ്പട്ടുവസ്ത്രം,
ഞാൻ തന്നെയെന്നേ മമതമൂലം
ഞാനുമെല്ലാരും നിനച്ചതുള്ളൂ...
നീരാടുവാനായിറങ്ങിയപ്പോൾ
നീയതെടുക്കുമെന്നോർത്തതില്ല
ഇത്തുകിലോടു മമത പക്ഷേ
തുച്ഛമാണച്യുതാ സത്യമോർത്താൽ
എത്ര കാലത്തേക്കു വിസ്മരിക്കും
ഹൃത്തടം തന്നിലെ മുത്തിനെ ഞാൻ?
പകലൊന്നുവേഗം കഴിഞ്ഞുകിട്ടാൻ
പണിതിരക്കിട്ടു ഞാൻ ചെയ്തിടുമ്പോൾ
പകലോന്റെ ചൂടൊരു ഭാരമായി
മുരളീധരാ ഞാൻ കരുതിയില്ല..
രാവിലാരാവമടങ്ങി ഗോപ-
വാടങ്ങളൊക്കെയുറങ്ങീടുമ്പോൾ,
കര വീർപ്പുമുട്ടിച്ചു കാളിന്ദിയും
കരൾ തുടുത്തിക്കുടിക്കുള്ളിൽ ഞാനും
നിന്റെ കാലൊച്ചക്കു കാത്തിരിക്കേ
ചന്ദ്രിക നെഞ്ചിലെത്തീവളർക്കേ
വ്യർഥനിമിഷങ്ങൾ നീ വരാതെ
ബാഷ്പമായ് മണ്ണിൽവീണാണ്ടുപോകെ,
കണ്ണാ കറുത്തൊരീ ലോകമൊന്നി-
ച്ചെന്നെ വെടിഞ്ഞെന്നെനിക്കു തോന്നി..
* * * *
കോരിത്തരിച്ചുപോയ് കാറ്റിനൊപ്പം
ഓടക്കുഴൽ വിളിയെത്തിയപ്പോൾ
ആ മുരളീരവം കൂരിരുളിൽ
കോമളരൂപ വെളിച്ചമായി,
പിന്നെപ്പവിഴാധരങ്ങളായി
നിൻ വിരൽത്തുമ്പിലെത്താളമായി
പൊൻ കവിളായ് കുണ്ഡലങ്ങളായി
നിൻ കടക്കണ്ണിൻ കുസൃതിയായി
ഗോപിയായ് പീലിത്തിരുമുടിയായ്, വന-
മാലയായെന്നടുത്തെത്തുകയായ്...
നമ്മൾക്കിടക്കീയഹംകൃതിയാൽ
നെയ്തുടുത്തോരാടമാത്രമായി..
ഇത്തുകിലോടു മമത പക്ഷേ
തുച്ഛമാണച്യുതാ സത്യമോർത്താൽ
എത്ര നിമിഷം മറച്ചുവെക്കും
ഹൃത്തടംതന്നിലെ മുത്തിനിഞാൻ!
(പത്തുപതിനഞ്ചുകൊല്ലം മുമ്പെഴുതിയ കവിതയാണ്. ഭഗവദ്ഗീതാപ്രഭാഷണം നടത്തുന്ന ശ്രീ.സന്ദീപ് ചൈതന്യ പറഞ്ഞതായി ചില കാര്യങ്ങൾ പത്രത്തിൽ കണ്ടപ്പോൾ ഇതോർമ്മ വന്നു)
Sunday, August 3, 2008
വൈശ്വാനരവിദ്യ
വിഭവങ്ങൾ വഴിപോലെ വിളമ്പിയും തന്നൂ;
നാക്കു നീട്ടിയിരുന്നതീയിലയാണെന്നാലും
നോക്കിനോക്കിക്കഴിച്ചതാ,രതു വൈശ്വാനരനോ?
വാട്ടിയതാണില; വെള്ളംവീഴ്ത്തി ശുദ്ധമാക്കി;
കീറലില്ല പോറലില്ല നോക്കിബോദ്ധ്യമാക്കി;
ഊണിനാണീയില, നേരമേറെ ലാളിക്കേണ്ട-
ഞാനെണീറ്റു കഴിഞ്ഞാലീയിലതൊട്ടാലശുദ്ധം!
ഖാദ്യ,ചോഷ്യ,ലേഹ്യ,പേയ,ഭോജ്യമെല്ലാം ചേരും
സദ്യതന്ന ഭൂപതിക്കു സദ്യശസ്സേ ചേരൂ!
ഭിന്നമാണു രുചി ലോകർക്കെന്നതിത്ര നന്നായ്
അന്നപൂർണ്ണേശ്വരിയോളമാരറിഞ്ഞൂ മന്നിൽ!
****************************************************
(അഹം വൈശ്വാനരോ ഭൂത്വാ
പ്രാണിനാം ദേഹമാശ്രിത:
പ്രാണാപാനസമായുക്ത:
പചാമ്യന്നം ചതുർവ്വിധം- എന്നു ഭഗവദ്ഗീത)
ഖാദ്യം,ചോഷ്യം,ലേഹ്യം,പേയം എന്നിങ്ങനെഭോജ്യവസ്തുക്കൾ നാലുതരം.
Friday, May 30, 2008
പൈതൃകം
കുഞ്ഞുണ്ണി തന്‍ തോഴരോടോതിയതെന്താണെന്നോ?
ഞാനുമച്ഛനും കൂടി വെച്ചതാണല്ലോ വാഴ;
വേണെങ്കില്‍ത്തരാം കുല പഴുത്താലോരോ പഴം!
കുഴി കുത്തിയതച്ഛന്‍; എങ്ങുനിന്നാവോ കന്നു
കൊണ്ടുവന്നതുമച്ഛന്‍; വളവും തോലും*കൊണ്ടു
കുഴിമൂടിയതച്ഛന്‍; കന്നതില്‍ക്കുഴിച്ചിട്ടു
മണ്ണുകൂട്ടിയതച്ഛന്‍; നിത്യവും നനച്ചതും;
മഴ വന്നപ്പോള്‍ തോലും വെണ്ണീരും മണ്ണും കൂട്ടി
കൂടമാക്കിയതച്ഛന്‍; കാറ്റു വന്നെത്തും മുമ്പേ
മുള കെട്ടിയതച്ഛന്‍; വൈകാതെ വരും കുല-
യെന്നു ചൊന്നതും, പിന്നെ മടിച്ചു പുറത്തേയ്ക്കു
വന്നൊരക്കുല കാട്ടിത്തന്നതു,മണ്ണാര്‍ക്കണ്ണന്‍
കൂമ്പിനെയിതള്‍ മൂക്കാലടര്‍ത്തി,പ്പൂവോരോന്നും
പറിച്ചു തേനുണ്മതു കാണുവാനെന്നെത്തോളി-
ലേറ്റിയെത്രയോനേരം നിന്നതുമച്ഛന്‍; കുല
ചിങ്ങമാവണം മൂക്കാനെന്നു ചൊന്നതുമച്ഛന്‍;
ചിങ്ങത്തിലൊടുക്കമാണോണ,മോതിയതച്ഛന്‍.
കാണുകിക്കുല, യിതു കാണുമ്പോളറിയില്ലേ
ഞാനുമച്ഛനും കൂടി വെച്ചതാണല്ലോ വാഴ!
*********************************************
*തോല്‍= വളമായി ഇടുന്ന പച്ചിലയ്ക്കു പറയുന്ന ഗ്രാമ്യപദം
Tuesday, May 20, 2008
പുതിയ ബിംബങ്ങള്‍
പ്പറ്റില്ല വാഴുവാന്‍ കല്ലിലും മണ്ണിലും-
ഉച്ചത്തിലാര്‍ത്തവര്‍ തച്ചുതകര്‍ത്തതി-
ക്കൊച്ചുകുടിലിന്‍ വിളക്കും വെളിച്ചവും!
ബുദ്ധനോതീ കല്ലിലില്ല ദൈവം? ലഘു-
ബുദ്ധികള്‍ ഞങ്ങളറിയുവതെങ്ങനെ?
ആരും മരിക്കാത്ത വീട്ടില്‍നിന്നിത്തിരി
‘മോരു’ ചോദിപ്പിച്ചു നേരറിയിച്ചതും
ഹിംസ പാടില്ലെന്നു ശാഠ്യം പിടിച്ചതും
സിംഹാസനത്തെയുപേക്ഷിച്ചുവെന്നതും
സിദ്ധാര്‍ത്ഥനെന്ന പേരന്വര്‍ത്ഥമാക്കുവാ-
നര്‍ത്ഥം വെടിഞ്ഞു യാഥാര്‍ത്ഥ്യം ഗ്രഹിച്ചതും-
ഒക്കെ മനസ്സിലാക്കീടുന്നു ഞങ്ങളി-
‘ന്നക്രൂര’ഭാവം* സ്വതസ്സിദ്ധമായവര്‍;
ഒന്നൊഴിച്ചൊക്കെ മനസ്സിലായ്- ഈശ്വരന്‍
ചൊന്നുവോ കല്ലില്‍ വാഴില്ലെന്നു തീര്‍ച്ചയായ്?
ഏതു ദൈവത്തെയും കല്ലില്‍ വരുത്തുവാന്‍
ഏതോ ശിലായുഗം തൊട്ടു ശീലിച്ചവര്‍
ഏതു പ്രതിമയും വാഴിക്കുവാന്‍ വേണ്ട
പീഠവും കോവിലും തീര്‍ക്കാന്‍ പഠിച്ചവര്‍
പുത്തന്‍ ദൈവത്തെയും വൃത്തിയായ് കല്ലിലേ
കൊത്തിവെച്ചൂ ഞങ്ങ,ളിത്തിരിപ്പോന്നവര്‍!
എന്തറിഞ്ഞൂ ഞങ്ങള്‍? പണ്ടത്തെത്തമ്പുരാ-
നേതു മൂഢന്നുമേ കാണാന്‍ കഴിയുവോന്‍;
കല്ലിലെന്നല്ല മണലില്‍പ്പതിഞ്ഞൊര-
ക്കാല്പാടിലും** കൂടി വാഴാന്‍ കഴിയുവോന്‍;
ബുദ്ധിയുള്ളോര്‍ക്കുമില്ലാത്തവര്‍ക്കും സ്വയ-
മുദ്ധരിക്കാന്‍ വഴിയുണ്ടെന്നു ചൊന്നവന്‍
അപ്പുരാനെത്തന്നെയാണു കാണുന്നതു
കൊത്തിയതാരെയായാലുമിക്കല്ലില്‍ നാം!
ഏതുപേര്‍ ചൊല്ലി വിളിക്കിലും വന്നിടാ-
മേതുരൂപത്തിലും ഭാവത്തിലുമെന്നു
***‘കണ്ടവ’രോടൊക്കെയോതിയ തമ്പുരാന്‍
വീണ്ടുമെത്തീടും വെളിച്ചം വിതയ്ക്കുവാന്‍!
---------------------------------------------------
നക്ഷത്രചിഹ്നമുള്ള വാക്കുകള്‍ക്കു കവിതയില്‍ ധരിക്കേണ്ട അവാച്യാര്‍ഥങ്ങള്‍:
*അക്രൂരഭാവം=പ്രതീകങ്ങളിലും ഭക്തരിലും ഈശ്വരസാന്നിധ്യം അനുഭവപ്പെടുന്ന അവസ്ഥ.
**കാളിന്ദീതീരത്തു ശ്രീകൃഷ്ണന്റെ കാലടിപതിഞ്ഞ മണലില്‍കിടന്നുരുണ്ടുവത്രേ അക്രൂരന്‍!
***ഋഷിമാര്‍, ദാര്‍ശനികര്‍