Tuesday, May 20, 2008

പുതിയ ബിംബങ്ങള്‍

പുത്തനാം ദൈവം പറഞ്ഞുവത്രേ, യിനി-
പ്പറ്റില്ല വാഴുവാന്‍ കല്ലിലും മണ്ണിലും-
ഉച്ചത്തിലാര്‍ത്തവര്‍ തച്ചുതകര്‍ത്തതി-
ക്കൊച്ചുകുടിലിന്‍ വിളക്കും വെളിച്ചവും!

ബുദ്ധനോതീ കല്ലിലില്ല ദൈവം? ലഘു-
ബുദ്ധികള്‍ ഞങ്ങളറിയുവതെങ്ങനെ?
ആരും മരിക്കാത്ത വീട്ടില്‍നിന്നിത്തിരി
‘മോരു’ ചോദിപ്പിച്ചു നേരറിയിച്ചതും
ഹിംസ പാടില്ലെന്നു ശാഠ്യം പിടിച്ചതും
സിംഹാസനത്തെയുപേക്ഷിച്ചുവെന്നതും
സിദ്ധാര്‍ത്ഥനെന്ന പേരന്വര്‍ത്ഥമാക്കുവാ-
നര്‍ത്ഥം വെടിഞ്ഞു യാഥാര്‍ത്ഥ്യം ഗ്രഹിച്ചതും-
ഒക്കെ മനസ്സിലാക്കീടുന്നു ഞങ്ങളി-
‘ന്നക്രൂര’ഭാവം* സ്വതസ്സിദ്ധമായവര്‍;
ഒന്നൊഴിച്ചൊക്കെ മനസ്സിലായ്- ഈശ്വരന്‍
ചൊന്നുവോ കല്ലില്‍ വാഴില്ലെന്നു തീര്‍ച്ചയായ്?

ഏതു ദൈവത്തെയും കല്ലില്‍ വരുത്തുവാന്‍
ഏതോ ശിലായുഗം തൊട്ടു ശീലിച്ചവര്‍
ഏതു പ്രതിമയും വാഴിക്കുവാന്‍ വേണ്ട
പീഠവും കോവിലും തീര്‍ക്കാന്‍ പഠിച്ചവര്‍
പുത്തന്‍ ദൈവത്തെയും വൃത്തിയായ് കല്ലിലേ
കൊത്തിവെച്ചൂ ഞങ്ങ,ളിത്തിരിപ്പോന്നവര്‍!
എന്തറിഞ്ഞൂ ഞങ്ങള്‍? പണ്ടത്തെത്തമ്പുരാ-
നേതു മൂഢന്നുമേ കാണാന്‍ കഴിയുവോന്‍;
കല്ലിലെന്നല്ല മണലില്‍പ്പതിഞ്ഞൊര-
ക്കാല്പാടിലും** കൂടി വാഴാന്‍ കഴിയുവോന്‍;
ബുദ്ധിയുള്ളോര്‍ക്കുമില്ലാത്തവര്‍ക്കും സ്വയ-
മുദ്ധരിക്കാന്‍ വഴിയുണ്ടെന്നു ചൊന്നവന്‍
അപ്പുരാനെത്തന്നെയാണു കാണുന്നതു
കൊത്തിയതാരെയായാലുമിക്കല്ലില്‍ നാം!

ഏതുപേര്‍ ചൊല്ലി വിളിക്കിലും വന്നിടാ-
മേതുരൂപത്തിലും ഭാവത്തിലുമെന്നു
***‘കണ്ടവ’രോടൊക്കെയോതിയ തമ്പുരാന്‍
വീണ്ടുമെത്തീടും വെളിച്ചം വിതയ്ക്കുവാന്‍!
---------------------------------------------------
നക്ഷത്രചിഹ്നമുള്ള വാക്കുകള്‍ക്കു കവിതയില്‍ ധരിക്കേണ്ട അവാച്യാര്‍ഥങ്ങള്‍:
*അക്രൂരഭാവം=പ്രതീകങ്ങളിലും ഭക്തരിലും ഈശ്വരസാന്നിധ്യം അനുഭവപ്പെടുന്ന അവസ്ഥ.
**കാളിന്ദീതീരത്തു ശ്രീകൃഷ്ണന്റെ കാലടിപതിഞ്ഞ മണലില്‍കിടന്നുരുണ്ടുവത്രേ അക്രൂരന്‍!
***ഋഷിമാര്‍, ദാര്‍ശനികര്‍

4 comments:

വേണു venu said...

നല്ല വരികള്‍‍.:)

ഫസല്‍ ബിനാലി.. said...

ആഴമുള്ള വരികളാലൊരു കവിത..
ആശംസകള്‍

Anonymous said...

ബുദ്ധമതത്തെ ബുദ്ധപൂര്‍ണിമക്കുതന്നെ ആക്ഷേപിക്കണ്ടായിരുന്നു.

P.C.MADHURAJ said...

വേണു, ഫസല്‍,
നന്ദി.(..)