Friday, May 30, 2008

പൈതൃകം

കിഴിഞ്ഞുചാടും ട്രൌസര്‍ കയറ്റി, നെഞ്ഞുന്തിച്ചു,
കുഞ്ഞുണ്ണി തന്‍ തോഴരോടോതിയതെന്താണെന്നോ?
ഞാനുമച്ഛനും കൂടി വെച്ചതാണല്ലോ വാഴ;
വേണെങ്കില്‍ത്തരാം കുല പഴുത്താലോരോ പഴം!

കുഴി കുത്തിയതച്ഛന്‍; എങ്ങുനിന്നാവോ കന്നു
കൊണ്ടുവന്നതുമച്ഛന്‍; വളവും തോലും*കൊണ്ടു
കുഴിമൂടിയതച്ഛന്‍; കന്നതില്‍ക്കുഴിച്ചിട്ടു
മണ്ണുകൂട്ടിയതച്ഛന്‍; നിത്യവും നനച്ചതും;
മഴ വന്നപ്പോള്‍ തോലും വെണ്ണീരും മണ്ണും കൂട്ടി
കൂടമാക്കിയതച്ഛന്‍; കാറ്റു വന്നെത്തും മുമ്പേ
മുള കെട്ടിയതച്ഛന്‍; വൈകാതെ വരും കുല-
യെന്നു ചൊന്നതും, പിന്നെ മടിച്ചു പുറത്തേയ്ക്കു
വന്നൊരക്കുല കാട്ടിത്തന്നതു,മണ്ണാര്‍ക്കണ്ണന്‍
കൂമ്പിനെയിതള്‍ മൂക്കാലടര്‍ത്തി,പ്പൂവോരോന്നും
പറിച്ചു തേനുണ്മതു കാണുവാനെന്നെത്തോളി-
ലേറ്റിയെത്രയോനേരം നിന്നതുമച്ഛന്‍; കുല
ചിങ്ങമാവണം മൂക്കാനെന്നു ചൊന്നതുമച്ഛന്‍;
ചിങ്ങത്തിലൊടുക്കമാണോണ,മോതിയതച്ഛന്‍.

കാണുകിക്കുല, യിതു കാണുമ്പോളറിയില്ലേ
ഞാനുമച്ഛനും കൂടി വെച്ചതാണല്ലോ വാഴ!
*********************************************
*തോല്‍= വളമായി ഇടുന്ന പച്ചിലയ്ക്കു പറയുന്ന ഗ്രാമ്യപദം

2 comments:

Anonymous said...

മധു, അടുത്തതിന്‌ കാത്തിരിക്കുന്നു.

Anonymous said...

അനില്‍ ഒറ്റയ്ക്കല്ല....